എറണാകുളം മഹാരാജാസ് കോളേജിൽ കാഴ്ച പരിമിതി ഉള്ള അദ്ധ്യാപകനെ ക്ലാസ്സിൽ അപമാനിക്കുന്ന തരത്തിലുള്ള വീഡിയോ പുറത്തുവന്നതിന് പിന്നാലെ ആറു വിദ്യാർത്ഥികൾക്ക് സസ്പെന്ഷന് നൽകിയത് കഴിഞ്ഞ ദിവസമായിരുന്നു. മഹാരാജാസ് കോളേജിലെ മൂന്നാം വർഷ ബിഎ പൊളിറ്റിക്കൽ സയൻസ് ക്ലാസിലാണ് അധ്യാപകനെ വിദ്യാർത്ഥികൾ അവഹേളിച്ചത്. അധ്യാപകന്റെ പിറകിൽ നിന്ന് വിദ്യാർത്ഥികൾ കളിയാക്കുന്നതിന്റേയും മൊബൈൽ ഫോൺ നോക്കിയിരിക്കുന്നതിൻരെയും കസേര വലിച്ചുമാറ്റുന്നതിന്റേയുമൊക്കെ വീഡിയോ ആണ് പുറത്ത് വന്നത്പി.
കെഎസ് യു യൂണിറ്റ് ഭാരവാഹി അടക്കമുള്ള വിദ്യാർത്ഥികളാണ് അധ്യാപകനെ അധിക്ഷേപിച്ചത്. ക്ലാസിലെ ചില വിദ്യാർത്ഥികൾ തന്നെയാണ് ദൃശ്യങ്ങൾ പകർത്തിയത്. ഈ സംഭവത്തെ കുറിച്ച് പ്രതികരണവുമായി അദ്ധ്യാപകൻ രംഗത്തുവന്നു. കുട്ടികളുടെ ഭാഗത്തുനിന്ന് ഒരിക്കലും അങ്ങനെ പ്രതീക്ഷിച്ചിരുന്നില്ല. അവർ വീഡിയോ എടുക്കുന്നതും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതും അറിഞ്ഞിരുന്നില്ല. അദ്ധ്യാപകൻ എന്ന നിലയ്ക്ക് എനിക്ക് കൂടെ സാമൂഹിക ഉത്തരവാദിത്വം ഉണ്ട്.
അതിൽ ഉൾപ്പെട്ട കുട്ടികളെ തെറ്റ് തിരുത്തി തിരിച്ച കൊണ്ടുവരണമെന്ന് പ്രിയേഷ് പറഞ്ഞു. കാഴ്ച ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് അത് അനുഭവിച്ചവർക്കേ മനസിലാവുകയുള്ളു. അത്തരമൊരു ജീവിതാനുഭവങ്ങളിൽ കൂടെ കടന്നു പോയവർക്കേ അത് മനസിലാവുകയുള്ളു. ഒരു മണിക്കൂർ കുട്ടികളെ പഠിപ്പിക്കുന്നതിനു കമ്പ്യൂട്ടറിലൂടെ രണ്ടു മണിക്കൂർ വായിച്ചു കേട്ട് തയ്യാറെടുക്കണം, അദ്ദേഹം കൂട്ടിച്ചേർത്തു.