കാൽ വഴുതി ചെളിക്കുഴിയിൽ വീണ 74കാരി നാലു മണിക്കൂറിന് ശേഷം ജീവിതത്തിലേക്ക് തിരികെ കയറി. കഴുത്തറ്റം ചെളിയിൽ മുങ്ങി മരച്ചില്ലയിൽ പിടിച്ചു തൂങ്ങിക്കിടന്ന കമലാക്ഷി എന്ന വയോധികയെ അഗ്നിരക്ഷാസേന എത്തിയാണ് രക്ഷിച്ചത്. പൈലിങ് മാലിന്യം അടിച്ച കുഴിയിലെ ചെളിയിൽ ജീവനായി മല്ലിട്ട വയോധികയെ അഗ്നിരക്ഷാസേനയെത്തി രക്ഷപ്പെടുത്തി. മരട് കൂട്ടുങ്കൽതിട്ട കമലാക്ഷിയാ (74) ണ് അഞ്ചടിയോളം താഴ്ചയുള്ള ചെളിക്കുഴിയിൽ വീണത്. സമീപ വീട്ടിലെ സ്ത്രീ ടെറസിൽ കയറിയപ്പോൾ കുഴിയിൽ കൈ അനങ്ങുന്നത് കണ്ടതാണ് രക്ഷപ്പെടാൻ സഹായിച്ചത്. മരട് മുനിസിപ്പാലിറ്റി 21ാം വാർഡിൽ സെയ്ന്റ് ആന്റണീസ് റോഡിനു സമീപത്ത് ചൊവ്വാഴ്ചയാണ് സംഭവം. മരട് ടി.വി. ജങ്ഷനിൽ ഹയാത്തിൽ നിസാം എന്നയാളുടെ വീടിനു മുൻവശമുള്ള ചതുപ്പിലൂടെ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വീട്ടിലേക്ക് നടന്നു പോകുന്നതിനിടെയാണ് മത്സ്യത്തൊഴിലാളിയായ കമലാക്ഷി ചതുപ്പിലേക്ക് കാൽവഴുതി വീണത്.
വീഴ്ചയിൽ കമലാക്ഷി ചെളിയിൽ പുതഞ്ഞുപോയി. ഉച്ചകഴിഞ്ഞ് 3.45ഓടെ സമീപത്തെ വീട്ടിൽ താമസിക്കുന്ന സീന അവരുടെ വീടിന്റെ ടെറസിൽ ഉണക്കാനിട്ടിരുന്ന വസ്ത്രം എടുക്കാൻ കയറിയപ്പോഴാണ് സമീപത്തെ ചതുപ്പിൽ കൈ അനങ്ങുന്നത് കണ്ടത്. തുടർന്ന് ഇവർ ഒച്ച വെച്ച് നാട്ടുകാരെ അറിയിക്കുകയായിരുന്നു. തുടർന്ന് തൃപ്പൂണിത്തുറയിൽനിന്ന് ഫയർ ഫോഴ്സ് എത്തിയാണ് കമലാക്ഷിയെ കരയ്ക്കു കയറ്റിയത്. തൊട്ടടുത്ത വീട്ടിൽനിന്നു വെള്ളം ശേഖരിച്ച് ദേഹത്തെ ചെളി മുഴുവൻ കഴുകിക്കളഞ്ഞു. തുടർന്ന് കമലാക്ഷിയെ ആശുപത്രിയിൽ എത്തിച്ചു. തൃപ്പൂണിത്തുറ ഫയർസ്റ്റേഷൻ ഇൻ ചാർജ് സന്തോഷ് പി.കെ., അസി. സ്റ്റേഷൻ ഓഫീസർ ടി. വിനുരാജ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ബിനോയ് ചന്ദ്രൻ, സിന്മോൻ എം.സി., അരുൺ ഐസക് പി.എൽ., വിപിൻ സി.വി., ശ്രീനാഥ് എസ്. ഹോംഗാർഡ് രജിത്ത് എം. എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.